Powered By Blogger

Thursday 25 August 2022

 

ഓർമ്മത്തുണ്ടുകൾ-14

 

കുറച്ചു നാളുകളായി പഴം പുരാണത്തിന്റെ കെട്ടഴിച്ചിട്ട്....ഇത് ഒരു ഓർമ്മയുടെ തുണ്ടാണ് ...രുചിയോർമ്മകളുടെ…………….. 

 

ഉച്ചക്ക് ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ എന്നോടും അനുജനുമോടായി പറഞ്ഞു "നാളെ മുതൽ കർത്തച്ഛന്റെ വീട്ടിൽ കൊണ്ട് പോയി മാതൃഭൂമി ഇടണം "

"അതെന്താ പത്രക്കാരൻ ചെറുക്കൻ അവിടെ   വരെ പോവില്ലേ "'അമ്മ ചോദിച്ചു

"പാലോം തോടും കടന്നു അവനു അവിടെ വരെ   പോകാൻ വയ്യെന്ന് "

"ഒരു മാസായിട്ട് പത്രം വായിക്കാൻ പറ്റുന്നില്ല "

അത് കഷ്ടായല്ലോ 'അമ്മ പറഞ്ഞു

ഒരു ഒന്നൊന്നര മണിക്കൂർ നിർത്താതെ    നടക്കണം ...അങ്ങ് ദുരെ 

കരിയാറിനടുത്താണ്    .   പക്ഷെ എനിക്ക് സന്തോഷായി.class

ഉള്ള ദിവസം വൈകുന്നേരം പോകും...ശനിയും ഞായറും രാവിലെ പോകും ....കർത്തച്ഛൻ കുടുംബത്തിലെ മൂത്ത കാരണവരും സാമാന്യം ധനികനും ആയിരുന്നു. ഒറ്റമുണ്ടുടുത്ത് കറുത്തിട്ട്  കുഞ്ഞുണ്ണി മാഷിന്റെ മുഖഛായയും  ഒക്കെ ആയി പൊക്കമുള്ള ഒരു ആൾ .നെറ്റിയിൽ ഒരു കുറി സദാ  കാണും കല്യാണം കഴിച്ചിട്ടില്ല .കർത്തച്ഛന്റെ  കാര്യങ്ങൾ ഒക്കെ നോക്കി സഹായിച്ചിരുന്നത് പാറു ഓപ്പച്ചി ആയിരുന്നു. (നമ്മുടെ തങ്കഅപ്പച്ചിയുടെ 'അമ്മ ..ശങ്കരാഭരണം) .ടെറസ് അല്ല  ഓടിട്ട പടിപ്പുരയുള്ള വീടായിരുന്നു. 

വിതച്ചു കൊയ്യാൻ വയലും കായ്‌ഫലങ്ങൾ തരുന്ന ധാരാളം വൃക്ഷങ്ങളും ....ഒരു വലിയ പറമ്പിന്റെ നടുക്കുള്ള വെള്ള സിമെന്റ് തേച്ച വീട് ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.പണ്ടേ യാത്ര ഭ്രമം ഉള്ള എനിക്ക് അവിടെ വരെയുള്ള കാഴ്ചകൾ കണ്ടുള്ള യാത്ര എത്ര ആനന്ദകരമായിരുന്നെന്നോ.....കാഴ്ചകൾ എന്ന് പറഞ്ഞാൽ അരവിന്ദാക്ഷൻ ചേട്ടന്റെ പറമ്പിൽ തലപോയ തെങ്ങിൽ ഉള്ള പൊത്തുകൾ....അതിൽ തത്തമ്മകൾ കൂടു കുട്ടിയിട്ടുണ്ടാവും....(തത്തമ്മയെ നോക്കി നിൽക്കുന്നത് എനിക്ക് ഇന്നും കൗതുകമാണ് ) വാളൻപുളി വീണു കിടക്കുന്ന കുമാരി ചേച്ചിയുടെ പറമ്പ് ...sekharan  ചേട്ടന്റെ കടയിലെ പല നിറത്തിലുള്ള മിഠായികൾ .... ആശ എന്ന കൂട്ടുകാരിയുടെ വീട് ..പുഴയിലേക്ക് ജനാല തുറക്കുന്ന ഒരുപാടു പുസ്തകങ്ങൾ ഉള്ള അവളുടെ പരിഷത്ത് പ്രവർത്തകനായ ചേട്ടന്റെ മുറി.പല പ്രസിദ്ധരുടെയും പുസ്തകങ്ങൾ complementary copy ആയി ആ  മുറിയിൽ കാണാമായിരുന്നു.എന്റെ വായനയെ ഒരുപാടു സന്തോഷിപ്പിച്ചിട്ടുണ്ട് ആ മുറി ആശയുടെ വീടും കഴിഞ്ഞു അല്പം കുടി നടന്നാൽ കർത്തച്ഛന്റെ വീടായി .വീടിന്റെ frontil തോടുണ്ട്. പാലം കടന്നു വേണം മുറ്റത്തേക്ക് കയറാൻ .തോടിനരികിലായി "'അമ്മ കറുമ്പി..മകൾ വെളുമ്പി മകളുടെ മകൾ  സുന്ദരി കോത" എന്ന് വിളിക്കുന്ന ഒരു വെള്ളില ചെടി  ഉണ്ടായിരുന്നു.താളിയായിട്ട് ഉപയോഗിക്കും എന്ന് തോന്നുന്നു.. മൂവാണ്ടൻ മാവും കിളിച്ചുണ്ടൻ മാവും മുറ്റത്ത് തന്നെയുണ്ട്. മാമ്പഴ പുളിശ്ശേരി വയ്ക്കാൻ പറ്റുന്ന ചെറു മാങ്ങകൾ  ഉള്ള മുത്തശി മാവു ...ചക്കരമാവു ഐറ്റം ഒക്കെ പറമ്പിലും…കർത്തച്ഛൻ കൈ നീട്ടി മാങ്ങാ പറിച്ചു അതിന്റെ ചുന പോകാൻ  മുറ്റത്തെ ചരൽ കുമ്പാരത്തിൽ  പൂഴ്ത്തി വയ്ക്കും..കുറച്ചൊക്കെ ഞാനും ഓമനയും (തങ്കപ്പച്ചിയുടെ മോൾ)അവിടെ വച്ചേ ഉപ്പും കൂട്ടി തിന്നും. പിന്നെ കുറച്ചു സഞ്ചിയിൽ ആക്കി വീട്ടിൽ കൊണ്ട് പോരും.രാവിലെ പത്തു മണിക്കാണ് കർത്തച്ഛന്റെ പ്രാതൽ ..പാൽക്കഞ്ഞി ആണ് വിഭവം..കൂടെ ചുട്ടരച്ച ചമ്മന്തി ..കണ്ണിമാങ്ങാ അച്ചാർ ...മുരിങ്ങക്കായുടെ അകത്തെ കാമ്പ്  വെണ്ണയിൽ പൊള്ളിച്ചത് ....കൂടാതെ നെല്ലിക്ക കറുപ്പിച്ചതും കാണും.  പ്ലാവില കോട്ടിയാണ് കഞ്ഞി കോരി കുടിക്കുന്നത്.ആദ്യത്തെ കുമ്പിൾ അടുത്തുനിൽക്കുന്ന കുട്ടികളായ ഞങ്ങൾക്ക് തരും.നെല്ലിക്ക വിഭവം ആദ്യം എനിക്ക്   മനസ്സിലായിരുന്നില്ല. അമ്മയാണ് പറഞ്ഞു തന്നത്.   അത് നെല്ലിക്ക പ്രത്യേക രീതിയിൽ പാകപ്പെടുത്തിയെടുക്കുന്നതാണ്.സ്വന്തമായി പാചകം ചെയ്ത താമസിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് ഇതൊന്നു ഉണ്ടാക്കിയെടുക്കാൻ..കഴിഞ്ഞ വര്ഷം ഒരിക്കൽ ചെയ്തിരുന്നു.പിന്നീട്   ഈയിടെയും .'അമ്മ പറഞ്ഞതോർത്തും ഗൂഗിളിൽ നോക്കിയും ഒക്കെ...ഈയിടെ ഒന്ന് innovation  ഒക്കെ വരുത്തി വീണ്ടും...പുതിയ മൺകലത്തിൽ നെല്ലിക്ക എടുത്ത് ധാരാളം കാന്താരി മുളകും ഏറെ കറിവേപ്പിലയും ഞെട്ടോടെ  ഇട്ട് നികക്കെ വെള്ളം ഒഴിക്കുക .ഇത്തിരി മഞ്ഞൾ പൊടിയും നല്ലതു പോലെ ഉപ്പും ചേർക്കുക.കാന്താരി മുളക് ഉള്ളത്  കൊണ്ട് കാൽസ്പൂൺ മുളക് പൊടി മതിയാകും .  ഉപ്പു കുടി തന്നെ നിൽക്കണം. അൽപ്പം കായപ്പൊടിയും ആകാം .. മൂക്കാത്ത പച്ച കുരുമുളക് ഉണ്ടെങ്കിൽ അതും ചേർക്കാം.എന്നിട്ട് അഞ്ചു മിനിറ്റ് തിളപ്പിക്കുക .ആവി പോകുമ്പോൾ  വാഴയില വാട്ടി മൂടി  കെട്ടുക  എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ചൂടാക്കുക.പാത്രം നന്നായിട്ട് കുലുക്കി   വയ്ക്കുക. കുറഞ്ഞത് പത്തു ദിവസം എങ്കിലും തുടരുക.പതിന്നാലു ദിവസം വരെ ആവാം. തുറക്കാൻ പാടില്ല  .അവസാനം അവസാനം ആകുമ്പോൾ ജസ്റ്റ് ചൂടാക്കിയാൽ മതി.കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  .തുറന്നു നോക്കുമ്പോൾ നെല്ലിക്ക വെള്ളം വറ്റി കറുത്തിട്ടുണ്ടായിരിക്കും.  അപ്പോൾ നെല്ലിക്ക കറുപ്പിച്ചത് റെഡി ആയി പക്ഷേ  രുചിയ്ക്ക് ഉലർത്തി തന്നെ എടുക്കണം. അതും നല്ലെണ്ണയിൽ. വറ്റൽ മുളക് ,ഉലുവ ഇവ ചുടാക്കി പൊടിച്ചെടുക്കുക.നല്ലെണ്ണ ചുടാക്കി അതിൽ തൊലിയോടെ  ചതച്ചെടുത്ത വെളുത്തുള്ളിയും ലേശം ഇഞ്ചിയും വഴറ്റുക . നന്നായി വഴറ്റിയതിനു ശേഷം ഗ്യാസ് ഓഫ് ചെയ്ത ചെറുചൂടിൽ പൊടിച്ചു വച്ച മുളകുപൊടിയും ഉലുവ പൊടിയും ചേർക്കുക.പിന്നെ ഏതാണ്ട് പേസ്റ്റ് പോലായിരിക്കുന്ന നെല്ലിക്ക കറുപ്പിച്ചത് ചേർക്കുക .അവസാനം നല്ലെണ്ണയിൽ പൊരിച്ച കായ പൊടിയും ചേർക്കുക.ഒന്നിനും കണക്കില്ല .അളവൊക്കെ ഓരോരുത്തരുടെയും മനോധർമ്മം പോലെ.. പാചകം ദിനചര്യ അല്ലാതെ വരുമ്പോൾ എത്ര മനോഹരം ആണ്. കൈകോർക്കൽ പോലെയോ ചുംബനം പോലെയോ ഒരു കെട്ടിപ്പിടുത്തം പോലെയോ ചേർത്ത് പിടിക്കൽ പോലെയോ അതൊരു പങ്കു വയ്ക്കൽ ആണ്. ഇഷ്ടമുള്ള ആൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും  അവർ  അത് കഴിക്കുന്നത് കാണുന്നതും എത്ര ആനന്ദകരം ആണ്. ഓരോ രുചിയോർമ്മകൾ ...ചില രുചികൾ ഓർമ്മകളാണ്. ഒരിക്കൽ അമ്മയ്ക്ക് വയ്യാതിരുന്ന ദിവസം ഞാൻ ആദ്യമായി കുടംപുളി ഇട്ട മീൻ കറി വച്ചു . അന്ന് അച്ഛൻ കഴിക്കാനിരുന്നപ്പോൾ അമ്മയോട് പറഞ്ഞു “ഇന്നെന്താ കറിക്ക് ഒരു പ്രത്യേക രുചി.നന്നായിട്ടുണ്ട്.  ടി.വി പുരത്തമ്മ വയ്ക്കുന്ന അതേ രുചി”.അച്ഛന്റെ മരിച്ചു പോയ അമ്മുമ്മയാണ് അത് ...

  നിമിഷം മുതൽ ഞാൻ പാചകത്തെ സ്നേഹിച്ചു തുടങ്ങി .പിന്നെയെപ്പൊഴോ കൗമാരത്തിൽ നിന്ന് യൗവനത്തിന്റെ പടിയിലേയ്ക്ക് കാൽ വച്ചു നിന്ന നാളുകളിൽ ഒരിക്കൽ ഒരുപാടു വിഭവങ്ങളുടെ നടുക്ക് നിന്ന് ഒരാൾ ചോദിച്ചു

 "ഇതിൽ ഏതാണ് നീ വച്ച കറി?"

"പറ്റുമെങ്കിൽ പറയു ....."

അവിയൽ ?

അതേ....എന്ന് മൗനം കൊണ്ട് പറഞ്ഞതും .....

അടുപ്പത്ത് നിന്നിറക്കി അവിയലിൽ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുമ്പോൾ പൊങ്ങി വരുന്ന മണം മറ്റൊരു സ്നേഹകാലം ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment