പരന്ന വായന അവകാശപ്പെടാനില്ല.ഒരുപാടു പുസ്തകങ്ങള്‍ വയിച്ചു വളര്ന്ന കുട്ടിക്കാലം എന്നും പറയാനുമാവില്ല. എന്നാലും എനിക്കറിയാം ഓര്മ്മവച്ച കാലം മുതല്‍ പാട്ടുകളേയും കഥകളേയും വല്ലാതെ സ്നേഹിച്ചിരുന്നു.
ബാലരമ കൊണ്ടുവരുന്ന ദിവാകരന്ചേട്ടനെ വേലിക്കല്‍ കാത്തു നിന്നത്...
അച്ഛന്‍ മടിയിലിരുത്തി വീണപൂവിന്റെ അര്ത്ഥം പറഞ്ഞു തന്നത്.....
മാമ്പഴം വായിച്ച് കരഞ്ഞ് മൂക്കും ചീറ്റി നടന്നത്.....
പട്ടാളത്തില്‍ നിന്ന് വര്ഷത്തില്‍ ഒരിക്കല്‍ വരുന്ന അമ്മാവന്‍ വേതാളത്തിന്റെ കഥകള്‍ പറഞ്ഞു തന്നത്......
മലയാള ഉപപാഠപുസ്തകത്തില്‍ ജീന്‍വാല്‍ജീനിന്റെ കഥയുടെ ഒരുഭാഗം മാത്രം വായിച്ച് ബാക്കി അന്വേഷിച്ച് കിട്ടാതെ സങ്കടപ്പെട്ടു നടന്നത്........
എല്ലാം എനിക്ക് ഇന്നലത്തെ പോലെ ഓര്‍മ്മയുണ്ട്. ഞാന്‍ പഠിച്ച സ്കൂളിലൊന്നും ലൈബ്രറിയില്ലയിരുന്നു ഗ്രാമത്തില്‍.ആകെ ഒരു വായനശാലയായിരുന്നു ഉണ്ടായിരുന്നത്.ഇളങ്കാവ് അമ്പലം ജങ്ഷനില്‍ 'വിദ്യാഭിവര്ധിനി വായനശാല'. അവിടെ പെണ്‍കുട്ടികള്‍ ആരും പോയിരുന്നില്ല.
വായനയുടെ കാര്യം പറയുമ്പോള്‍ എനിക്ക് ആ കൊച്ചു മുറിയുടെ
കാര്യം പറയാതെ വയ്യ. പുഴയിലേക്ക് ജനാല തുറക്കുന്ന ഭിത്തിയുടെ രണ്ടു വശത്തും തട്ടുകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ആ മുറി.ശ്രീദേവിയുടെ ചേട്ടന്‍ ഉണ്ണിചേട്ടന്റേതായിരുന്നു ആ മുറി..പല നല്ല പുസ്തകങ്ങളും ഞാന്‍ വായിച്ചത് ആ മുറിയില്‍ നിന്നാണ്. മുറിയുടെ ജനാല തുറക്കുന്നത് പുഴയുടെ ജലക്കാഴ്ചയിലേക്കാണ്. പുഴയുടെ തീരത്തു കൂടിയുള്ള ചെമ്മണ്‍പാത ചെന്നവസാനിക്കുന്നത് അമ്പലം ജങ്ഷനിലേക്കും..
എന്തോ പറഞ്ഞു നീങ്ങുന്ന ഗ്രാമീണര്‍............
ഇലക്കുമ്പിളില്‍ പൂക്കളുമായി അമ്പലത്തിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍................
വേഗത്തില്‍ സൈക്കിള്‍ ചവിട്ടി നീങ്ങുന്ന ബാല്യത്തിന്റെ കുസൃതികള്‍..........
ഇന്നും വിസ്മരിക്കാനാകുന്നില്ല ആ സായാഹ്ന കാഴ്ച്ചകള്‍.
ശ്രീദേവിയുടെ ചേട്ടന്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ വന്നിരുന്നുള്ളൂ.അയാള്‍ ഒരു പൊതു പ്രവര്‍ത്തകനായിരുന്നു. ദൂരെ എവിടെയോ നിരക്ഷരരെ അക്ഷരം അഭ്യസിപ്പിക്കുക,ആദിവാസികള്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുക, ഇതിലൊക്കെ ആയിരുന്നു അയാളുടെ ശ്രദ്ധ.തോളില്‍ ഒരു തോള്‍സന്ചിയൊക്കെ തൂക്കി പുഴത്തീരത്തു കൂടി അതിലും ശാന്തനായി അയാള്‍ നടന്നു വരുന്നത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.
പക്ഷേ ഞങ്ങള്‍ ഗ്രാമവാസികളില്‍ ആരോടും തന്നെ അയാള്‍ സംസാരിച്ചിരുന്നില്ല.ആരുടെയെങ്കിലും വിവാഹത്തിനോ മരണവീട്ടിലോ ഒന്നും ഞാന്‍ അയാളെ കണ്ടിട്ടില്ല,.
മഹാകവി പറഞ്ഞതു പോലെ തൊട്ടടുത്തു നില്‍ക്കുന്ന മനുഷ്യരെ അറിയാത്തവര്‍ക്ക് എന്ത് വിദൂരലക്ഷ്യങ്ങള്‍ എന്ന് ചില നേരങ്ങളില്‍ ഞാന്‍ ഓര്‍ത്തു പോയിട്ടുണ്ട്.
എങ്കിലും ഈ നിധികളുടെയൊക്കെ ഉടമയോട് എനിക്ക് മനസ് നിറയെ സ്നേഹബഹുമാനങ്ങളായിരുന്നു .ഞാന്‍ ആരാധിച്ചിരുന്ന പല എഴുത്തുകാരുടേയും കൃതികള്‍ complementary copyയായി അദ്ദേഹത്തിന്റെ മുറിയില്‍ ഇരിക്കുന്നത് ഞാന്‍ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്.
വിക്റ്റര്‍ ലീനസിന്റെ കഥകള്‍ വായിച്ച് വിസ്മയിച്ചിരുന്നത് ആ മുറിയില്‍ വച്ചാണ്.
മറിയമ്മയുടെ മുനമ്പ് എന്ന കഥ അടങ്ങിയ 'അന്തര്‍ജനം മുതല്‍ അഷിത വരെ " എന്ന കഥാ സമാഹാരം വായിച്ചതും ആ മുറിയില്‍ നിന്നാണ്.ഇടശേരിയുടെ പൂതപ്പാട്ട് ആദ്യമായി ഈണത്തില്‍ കേട്ടതും അവിടെ നിന്ന് തന്നെ. ആത്മഹത്യ ചെയ്ത യുവകവി സനില്‍ദാസ് ഐ.സി യുടെ കൊച്ചു കവിത സമാഹാരം 'ഘടികാരം' വായിച്ച് സങ്കടപ്പെട്ടത് എനിക്കോര്‍മ്മയുണ്ട്. പക്ഷേ സ്കൂള്‍കുട്ടി ആയിരുന്ന സമയത്ത് വായിച്ച കവിത കള്‍ എനിക്ക് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
പക്ഷേ ഈ വരികള്‍ ഓര്‍മ്മയുണ്ട്.
"നഷ്ട്ടപെട്ടുവെന്ന് നമ്മള്‍ വിചാരിക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍ നഷ്ട്പ്പെടുന്നില്ല. അവ വേറൊരു ഭാവത്തില്‍ വേറൊരു രൂപത്തില്‍ തിരിച്ചു വരും"
പക്ഷേ മറ്റൊരിടത്തും സനില്‍ ദാസിനെ പറ്റിയോ സനില്‍ ദാസിന്റെ കവിതകളെ പറ്റിയോ ആരും ചര്‍ച്ച ചെയ്ത് കേട്ടിട്ടില്ല. പ്രതീക്ഷയുടെ വരികള്‍ എഴുതിയ കവി എന്തിനാണ്‍ സ്വയം ജീവിതം അവസാനിപ്പിച്ചതെന്ന് ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന യുവ കഥാകൃ ത്തുക്കളുടെ പല കഥകളും എനിക്ക് മനസിലാകാത്തപ്പോള്‍ ഏതു കൂരിരുട്ടിലും കനല്‍ ചൂടിലും കൂടെയുണ്ടാകുമെന്ന് വിചാരിച്ച പ്രിയപ്പെട്ട ഒന്ന്.... അതും കൈവിട്ടു പോകുന്നതു പോലെയൊരു തോന്നല്‍............ ഉത്തരാധുനിക കഥകളുടെ രചനാരസതന്ത്രം അറിയില്ല.ദുരൂഹമായ കഥകള്‍ സാധാരണ ജനങ്ങളെ സാഹിത്യത്തില്‍ നിന്ന് അകറ്റുമോ? അതോ വായനയെ ഗൌരവമായി കാണാതെ വിനോദത്തിനു മാത്രമായി സമീപിക്കുന്നതു കൊണ്ടാണോ ?
ഈ വര്‍ഷമാണു ഞാന്‍ മലയാളം ബി.എ ക്ക് പഠിക്കാന്‍ ചേര്‍ന്നത്. (പണ്ട് സയന്‍സില്‍ ബിരുദമെടുത്തിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊരു മോഹം.)contact classല്‍ അവര്‍ നമ്മള്‍ പണ്ടേ വായിച്ചിരിക്കേണ്ട പല പുസ്തകങ്ങളെ പറ്റിയും പരാമര്‍ശിക്കാറുണ്ട്..അങ്ങനെ കുറച്ച് നല്ല പുസ്തകങ്ങള്‍ വായിക്കാനിടയായി.
എന്തൊക്കെ പറഞ്ഞാലും ഒന്നെനിക്കറിയാം ഇപ്പോഴുംഇന്നലെ
പാതി വായിച്ച് നിര്‍ത്തിയ ഒരു പ്രിയപുസ്തകം തന്നെയാണ് പ്രഭാതത്തില്‍ എന്നെ ഉന്മേഷത്തോടെ വിളിച്ചുണര്‍ത്തുന്നത്!!!!!!!!!!!!!