Powered By Blogger

Saturday 22 December 2012

മഞ്ഞിന്റെ  പുലരികളും..
നക്ഷത്രവിളക്കുകളും..
പിന്നെ എന്റെ കുഞ്ഞുമാലാഖയും..

 
മഞ്ഞിന്റെ മറ നീക്കി വരുന്ന പുലരികളും നക്ഷത്രപ്രകാശങ്ങളുമായി വരുന്ന  സന്ധ്യകളും  മാത്രമല്ല ഡിസംബറിനെ എനിക്ക് ഏറെ പ്രിയങ്കരിയാക്കുന്നത് കണ്ണില്‍ നക്ഷത്ര വിളക്കും കൊടുത്ത് ദൈവം എന്നരികിലേക്ക് അവളെപറഞ്ഞു വിട്ടത് ഇതു പോലൊരു ഡിസംബര്‍ മാസത്തിലാണ്.
കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 9.....

ഒരു തളര്‍ന്ന താമരതണ്ടുപോലെ അവള്‍ എന്നോടു ചേ ര്‍ കിടന്നു. ഇത്രനേരം അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും മറന്ന്  ഞാന്‍ അവളൂടെ മുഖത്തേക്ക് നോക്കി.കുഞ്ഞികണ്ണ്  ചിമ്മി ചിമ്മി അവള്‍ എന്നേയും......
പുരുഷനെ പറ്റിയോ ഇണയെ പറ്റിയോ ചിന്തിക്കുന്നതിനെത്രയോ നാള്‍ മുന്പു തന്നെ അവള്‍ പുള്ളീയുടുപ്പിട്ട് നക്ഷത്ര കണ്ണുകളുമായി ഒരു സ്വപ്നശലഭമായി എന്റെ മനസാകെ പാറി നടന്നിരുന്നു.

ഞാനെന്റെ സുന്ദരികുട്ടിയുടെ മുഖത്തേക്ക് നോക്കി,എന്റെ ചൂണ്ടുവിരല്‍ അവളുടെ കുഞ്ഞിക്കൈകളില്‍ വച്ചു കൊണ്ട് ശബ്ദമുണ്ടാക്കാതെ ചോദിച്ചു...
"ഇനി  മുതല്‍ എന്നും  അമ്മക്ക്  കൂട്ടായി കൂടെയുണ്ടാകുമോ? "

പെട്ടെന്ന് എന്നെ അതിശയിപ്പിച്ചുകൊണ്ട് ശരിക്കും എന്നെ അതിശയിപ്പിച്ചുകൊണ്ട് എന്റെ വിരലില്‍ അവള്‍ മുറുക്കെ പിടിച്ചു!!!!!!!
അതായിരുന്നു എന്റെ ജീവിതത്തിലേ ഏറ്റവും സുന്ദര നിമിഷം പിന്നെ അല്‍പ്പം മുന്പ് ചെയ്തിരുന്ന ഒരു പ്രവൃത്തിയു ടെ തുടര്‍ച്ചയെന്നപോലെ മൂര്‍ച്ചയുള്ള മോണ എന്റെ നെഞ്ചില്‍ അമര്‍ത്തി കടിച്ചു വലിച്ച് പാല്‍ കുടിച്ചു.! കണ്ണില്‍ നക്ഷത്രമുള്ള  കുട്ടി എന്നര്‍ത്ഥമുള്ള   പേര്‍ ഞാന്‍ അവളുടെ ചെവിയില്‍ മെല്ലെ പറഞ്ഞു.

വാര്‍ഡില്‍ കൊണ്ടുവന്ന് കിടത്തിയപ്പോള്‍ എന്റെ സുന്ദരിക്കുട്ടിയുടെ നീണ്ടവിരല്‍ നോക്കി ലക്ഷ്മിയമ്മ പരഞ്ഞു "കുട്ടി നന്നായി പാചകം ചെയ്യും വിരല്‍ നോക്ക്യേ...!!?!!" ഈ ചെറിയ പ്രായത്തിലേ ക്യാരറ്റ് ഹല്‍വ ഉണ്ടാക്കി മേശപ്പുറത്ത് വച്ചപ്പോള്‍ ആദ്യമായി അവള്‍ കണക്ക്  പരീക്ഷക്ക്  മുഴുവന്‍ മാര്‍ക്ക് വാങ്ങി വന്നതിനേക്ക്ക്കാള്‍ എത്രെയോ സന്തോഷമായിരുന്നെനിക്കെന്നോ !!
അടുക്കളയില്‍ ഒത്തിരി ജോലികളൂടെ നടുവില്‍ നില്‍ക്കുമ്പോഴും “അമ്മ ഒന്നു വന്നേ, അതാ മുറ്റത്തെ പേരമരക്കൊമ്പില്‍ ഒരു കിളി വന്നിരിക്കുന്നു.!!"എന്നു പറഞ്ഞ് എന്നെ വലിച്ചുകൊണ്ടോടുന്ന കൌതുകം..

ഞനൊന്നു പിണങ്ങിയാല്‍  "അമ്മ ഒന്നു ചിരിച്ചേ" എന്നു പറഞ്ഞു എന്റെ മടിയിലേക്ക് കയറി വരുന്ന സ്നേഹം...
ഓഫീസില്‍  പോകാനിറങ്ങുമ്പോള്‍ പടിവാതില്‍ക്കല്‍  "പെട്ടെന്നു വരണേ അമ്മേ.." എന്നു പറയുന്ന സങ്കടനോട്ടം.

രാത്രിയില്‍  "ആരും പറയാത്ത കഥ പറഞ്ഞ് താ...." എന്നു ശാഠ്യം പിടിച്ച്  എന്റെ നെഞ്ചിലേക്ക് മയങ്ങി വീഴുന്ന കൊഞ്ചലുകള്‍..
ശബ്ദപൂക്കളെറിഞ്ഞ് ശൂന്യതയെ അകറ്റി ഞാന്‍ കൂടെയുണ്ടു കൂടെയുണ്ടെന്നു പറഞ്ഞ് കൈകോര്‍ക്കുന്ന വിശ്വാസം ....
ഇതൊക്കെ തന്നെയായിരുന്നു എന്റെ സ്വപ്നങ്ങളും.....

നനുനനുത്ത മഞ്ഞിന്റെ പുലരികളും നക്ഷത്രങ്ങളുടെ പ്രകാശവും  പിന്നെ സന്തോഷം തരുന്ന ഈ ഓര്‍മ്മകളൂം ചേര്‍ന്ന് ഡിസംബറിനെ  പന്ത്രണ്ടു മാസങ്ങളിലെ   ഏറ്റവും  പ്രിയങ്കരിയായ മാസമായി എന്നോടു ചേര്‍ത്തു നിര്‍ത്തുന്നു. .