Powered By Blogger

Thursday 17 November 2011

അമ്മാവനു പറ്റിയ അമളി


(എന്റെ ഒരു ബാല്യകാല സ്വപ്നം ആയിരുന്നു. തിരുവനന്തപുരത്തൊരു ജോലി എന്നത്.കാരണം മറ്റൊന്നുമല്ല. മാധവികുട്ടിയും ഒ.എ‍.ന്‍വി കുറുപ്പും എം കൃക്ഷ്ണ‍ന്‍ നായറും ഉള്‍പ്പെടെ പല സാഹിത്യകാര‍ന്‍മാരും അന്നു അനന്തപുരിയില്‍‍‍ ആയിരുന്നല്ലോ വാസം. അടുക്കളയില്‍‍ നിന്ന് തൊടിയിലേക്കും വിറകുപുരയിലേക്കും പിന്നെ പശുത്തൊഴു‍ത്തിലേക്കുമൊക്കെ വേഗത്തില്‍ ‍ ജോലി ‍ചെയ്തു നീങ്ങുന്ന അമ്മയുടെ പുറകേ വിശേഷങ്ങളു‍മായി കൂടിയ ആ ചെറുപ്റായത്തി‍ല്‍ തന്നെ ഞാന്‍ ‍ പറയുമായിരുന്നു". വലുതായാല്‍‍ ജോലി കിട്ടിയാല്‍ ഒന്നു രണ്ടു വര്‍ഷം കല്യാണം ഒന്നും കഴിക്കാതെ ഒരുത്തരവാദിത്വമില്ലാതെ .പുസ്തകങ്ങള്‍ ‍ ‍വായിച്ചു അലസമായി കഴിയണം.ഡിഗ്രി കഴിഞ്ഞ് ഗ്രാമത്തിലെ എല്ലാ പെണ്‍കുട്ടികളും ചെയ്യുന്ന പോലെ ടൈപ്പും ഷോര്‍ട്ടുഹാന്റും പഠിച്ചു ഗ്രാമത്തിലെ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു.പത്രത്തില്‍ കണ്ട എല്ലാ ഒഴിവിലേക്കും അപേക്ഷകള്‍ അയച്ചു. ടെസ്റ്റ് എഴുതാന്‍ എറണാകുളം മഹാരാജാസിലേക്കും ലോ കോളേജിലേക്കുമൊക്കെ പോയ ദിവസങ്ങളില്‍ ട്യൂഷന്‍ ക്ളാസിനു അവധി കൊടുത്തു.കൂടുതല്‍ ടെസ്റ്റ് എഴുതിയതിനു ചേച്ചിയുടെ പേരു ഗിന്നസ് ബുക്കില്‍ പേരു വരുമെന്ന് പറഞ്ഞ് കുട്ടികള്‍ കളി പറഞ്ഞത് കേട്ട് വെറുതേ ചിരിച്ചു വെള്ളയില്‍ പൂക്കള്‍ ചിതറിയ നീളന്‍പാവാടയുടുത്ത് അച്ചന്റെ കൂടെ ടെസ്റ്റ് എഴുതാന്‍പോയ എന്നെ നോക്കി വേലിക്കല്‍ നിന്ന് തലപൊക്കി തങ്കോണി ചേച്ചി പറഞ്ഞു."അങ്ങോട്ടുചെന്നാല്‍ ഉടനേ എടുത്തു വച്ചേക്കുവല്ലേ ഉത്യോഗം.. ചുപാര്‍ശേം പണോം ഇല്ലാതെ ഇക്കാലത്ത് ആരുജോലി തരും". മുറ്റത്ത് മുറുക്കി തുപ്പിയിരുന്ന പൊന്നുമൂപ്പത്തി പറഞ്ഞു "നിനക്കെന്ത് ചേതം,തങ്കോണ്യേ, പെണ്ണ്പോയി കൊച്ചി കണ്ടു വരട്ടെ".ഭാര്‍ഗിയമ്മ മാത്രം "കുന്നോളം ആശിച്ചാലേ......." എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.യാതൊരു പ്രതീക്ഷയില്ലായ്മയിലും കല്യാണാലോചനകള്‍ക്കൊന്നും മുഖംകൊടുക്കാതെ ജോലിക്കു ശ്രമിച്ചുകൊണ്ടേയിരുന്നു.അവസാനം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ‍ കനിഞ്ഞു. ഇരുപത്തിനാലു വയസായപ്പോള്‍ കേന്ദ്രജലവിഭവ വകുപ്പിന്റെ ദെല്‍ഹി ഓഫീസില്‍ ജോലി ലഭിച്ചു. ജോലിക്കുള്ള നിയമന ഉത്തരവ് വന്ന ദിവസം ഭാര്‍ഗിയമ്മ വീടിന്റെ മുന്പിലുള്ള നിരത്തില്‍ തന്നെയായിരുന്നു. ആ വഴിക്കുവന്നവരോടും പോയവരോടും പറഞ്ഞു "അറിഞ്ഞോ? കുട്ടിക്കൊരു ജോലി കിട്ടിയിരിക്കണൂ...ദല്‍ഹിയില്‍!! ..അതും ഇന്ദിരാഗാന്ധിയുടെ മൂക്കിനു താഴെ!!!!!!!!!!!!!!!!!.... ".

ഇന്ദിരാ ഗാന്ധി മരണപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാര്‍ഗിയമ്മക്ക് ഡല്‍ഹിയെന്നു പറ്ഞ്ഞാല്‍ ഇന്ദിരാ ഗാന്ധിയായിരുന്നു. ഭാര്‍ഗിയമ്മയുടെ കഥകളുടെ വിസ്മയക്കെട്ടില്‍ ഇന്ദിരാ ഗാന്ധിയും
ഉണ്ടായിരുന്നു. ഒഴിവു സമയങ്ങളില്‍ പദപ്രശ്നം പൂരിപ്പിക്കുകയായിരുന്നത്രേ വിനോദമെന്ന് എന്നോട് അതിശയത്തോടേ ഇടയ്ക്കൊക്കെ പറയുമായിരുന്നു.

.... ഒരു വര്‍ഷത്തിനുശേഷം തിരുവന്തപുരത്തേക്ക് സ്ഥലംമാറ്റവും കിട്ടി.അങ്ങനെ ഈ സ്വപ്നഭൂമിയില്‍ എത്തി.ഞാന്‍ വന്നപ്പോഴേക്കും മാധവികുട്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോയിരുന്നു. അതെന്നെ തെല്ല് നിരാശപ്പെടുത്തി.എങ്കിലും ഞാന്‍ പബ്ളിക് ലൈബ്രറിയുടെ അടുത്തുള്ള ഒരു ഹോസ്റ്റലില്‍ ‍താമസമാക്കി.അതാ‍ണ് ചരിത്രം......
ഇനി തുടര്‍ന്ന് വായിക്കുക...)



കൈ നിറയെ പുസ്തകങ്ങള്‍ ധാരാളം കൂട്ടുകാര്‍, സിനിമകള്‍ ,സാഹിത്യ ചര്ച്ചകള്‍, സയാഹ്ന യാത്രകള്‍ ഒക്കെയായി സാമോദം വാഴും കാലം....................

വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലെ ...മുറികളില്‍ ട്യൂബോ ബള്‍ബോ ടാപ്പോ കേടായാല്‍ കാശുമുടക്കാന്‍ മടിക്കുന്ന മഹാപിശുക്കിയായ വാര്‍ഡന്‍...............

ഒരു കൈലി മുണ്ടുമാത്രമുടുത്ത് വണ്ണം കുറഞ്ഞ നേര്‍ത്ത സ്വര്‍ണ്ണമാലയിട്ട് മുറി ഇംഗ്ളീഷും പറഞ്ഞ് പെണ്‍കുട്ടികള്‍ക്കു വരുന്ന ഫോണ്‍കോളൂകള്‍ വാച്ച് ചെയ്ത് നടക്കുന്ന വാച്ചറായ എക്സ് മിലിട്ടറി അമ്മാവന്‍ ..........

ലോകത്തോടു മുഴുവന്‍പ്രണയം പ്രഖാപിച്ച് നിറയെ ബോയ്ഫ്രെണ്ട്സുമായി ആരെയും കൂസലില്ലാത്ത അതിസുന്ദരിയായ സുനിതാമേനോന്‍......

ഒന്നു പറഞ്ഞ് രണ്ടിന് ആരോടുംകേറി ഉടക്കുന്ന മറിയകുട്ടി....

റൂം നംബര്‍ ഏഴ് എന്നും വര്‍ത്തകളാല്‍ സജീവമായിരുന്നു. അങ്ങനെയിരിക്കേ അടുക്കളയില്‍നിന്ന് പതിവായി ഗ്യാസ് ലീക്ക് ചെയ്യുന്ന മണം വരാന്‍ തുടങ്ങി. പലപ്രാവശ്യം പരാതി പെട്ടിട്ടും
വാര്‍ഡന്‍ പരിഗണിച്ചില്ല. സെന്ട്രല്‍ സ്കൂള്‍ ‍അദ്ധ്യാപികയായ രാധ ടീച്ചര്‍ ഗ്യാസ് ലീക്കിന്റെ ‍അപകടത്തെ പറ്റി ബോധവല്‍ക്കരണം നടത്തി. രക്ഷയില്ല. സുനിതാമേനോന്റെ നേതൃത്വത്തില്‍ ലോ കോളേജിലെ ഒരു സംഘം വാര്‍ഡന്റെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി. മൈന്റ് ചെയ്തില്ല.

രണ്ട് ദിവസം കഴിഞ്ഞ് ഹോസ്റ്റല്‍ ‍ മുറ്റത്ത് ഒരു ഒട്ടോറിക്ഷ വന്നു നിന്നു.അതി‍ല്‍ ‍‍ നിന്നിറങ്ങി ഒരു ചെറുപ്പക്കാരന്‍‍ വാര്‍ഡന്റെ മുറിയിലേക്ക് ചെന്നു. "ഗ്യാസ് ഏജെന്‍‍സിയില്‍‍ ‍ നിന്നാണ്.....
പരാതി കൊടുത്തിരുന്നോ?...ഒന്നു പതറിയെങ്കിലും "പിള്ളാരാരെങ്കിലും വിളിച്ചായിരിക്കും ഇനി രക്ഷയില്ലല്ലോ" എന്നു വിചാരിച്ച് അടുക്കളയിലേക്ക് നടന്നു.

പരിശോധിച്ചിട്ട് പയ്യന്‍ പറഞ്ഞു."ഇതു പ്രശ്നമാണല്ലോ.. ട്യൂബും റെഗുലേറ്ററും എത്രയും പെട്ടെന്നു മാറേണ്ടി വരും . വാര്‍ഡനമ്മ മനസില്ലാമനസോടേ അഞ്ഞൂറിന്റെ ഒരു പുതിയ നോട്ട് നല്‍കി അമ്മാവനേയും കൂട്ടി വിട്ടു.പിന്നെ കാണുന്ന സീന്‍ ഓട്ടോറിക്ഷയില്‍‍‍ നിന്നിറങ്ങി വിയ‍ര്ത്തു കിതച്ചു വരുന്ന അമ്മാവനെയാണ്..

"എന്തു പറ്റി അമ്മാവാ?..."

"ചേച്ചി വേഗം ഒരു അമ്പതു രൂപയിങ്ങു തന്നേ?"

"അതെന്താ അഞ്ഞൂറു തികഞ്ഞില്ലായോ?"

"ചേച്ചി വേഗം കാശു താ...ഓട്ടോക്കാരനെ പറഞ്ഞു വിടട്ടെ"

ഓട്ടോക്കരനെ പറഞ്ഞുവിട്ട് കസേരയില്‍‍ തളര്‍ന്നിരുന്ന അമ്മാവ‍ന്‍ പറഞ്ഞു. " ചേച്ചീ അത് ഏജന്‍സിയില്‍‍ നിന്നൊന്നുമല്ല, ഏതോ തട്ടിപ്പുകാരനാണ്..'

അമ്മാവനെയും കൊണ്ട് പാളയത്ത് പോയ പയ്യന്‍ ഒരു കടയുടെ മു‍ന്‍പില്‍‍ നിര്‍ത്തി. പാര്‍ട്ട്സ് വാങ്ങിക്കാന്‍‍ കയറി. അവിടെ കിട്ടിയില്ലെന്നും പറഞ്ഞ് അടുത്ത കടയിലേക്ക് പോയ കക്ഷി പിന്നെ തിരിച്ചു വന്നില്ല. അര മണിക്കൂര്‍ പൊരിവെയിലെത്ത് കാത്തു നിന്നു മടുത്ത് തിരിച്ചു വന്ന കാഴ്ച്ചയാണ്  ഞങ്ങള്‍ ‍ കണ്ടത്.

"എന്റെയടുത്ത് ആരുടെയും വിളച്ചില്‍ ‍ വേണ്ട" എന്ന ഭാവത്തില്‍ ‍ ഞങ്ങളെ നോക്കുന്ന അമ്മാവനും മഹാപിശുക്കിയായ വാര്‍ഡനും പറ്റിയ അമളി കണ്ട് ചിരിയമര്ത്തി ഞങ്ങള്‍ റൂമിലേക്ക് വലിഞ്ഞു.സുനിതാ മേനോന്റെ ബോയ്ഫ്രെണ്ട്സ്സില്‍ ‍ ഒരാളാണ് ഗ്യാസ് ഏജന്‍‍സിക്കാരാനായി വന്നതെന്നും വാര്‍ഡന്റെ പണം കൊണ്ട് അവര്‍ ഫ്രൈഡ് റൈസും ചിക്കനും ഐസ് ക്റീമുമായി അടിച്ചു പൊളിച്ചെന്നും പിന്നെയും രണ്ടാഴ്ച്ച കഴിഞ്ഞാണ് ഞങ്ങള്‍‍ അറിഞ്ഞത്............